തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ഇതോടെ, രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.( Man with Amoebic encephalitis in Thiruvananthapuram Medical College has died)
കേരളത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും, ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാനുള്ള പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല.
അപൂർവമായി ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന രോഗം കേരളത്തിൽ ഇപ്പോൾ ദിവസവും രണ്ടും മൂന്നും പേർക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ആകെ 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ, ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്.
രോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡിഎച്ച്എസ്, ഡിഎംഇ, ഐസിഎംആർ എന്നിവർ ചേർന്ന് നടത്താനിരുന്ന 'കേസ് കൺട്രോൾ സ്റ്റഡി' ഇപ്പോഴും പ്രാരംഭാവസ്ഥയിലാണ്. പഠനമാതൃക മാത്രമേ ആയിട്ടുള്ളൂ. ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടില്ല. പഠനം എപ്പോൾ പൂർത്തിയാകുമെന്നും വ്യക്തമല്ല.
രോഗം കൂടുന്നതിൽ പാരിസ്ഥിതിക മാറ്റങ്ങൾ സംശയമുള്ളതിനാൽ, സിഇടിയിലെ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് വിഭാഗവും, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡും, ആരോഗ്യവകുപ്പും ചേർന്നുള്ള പഠനം ആലോചനയിലുണ്ടായിരുന്നു. എന്നാൽ, നിലവിൽ ഈ പഠനത്തെക്കുറിച്ച് ആർക്കും അറിയില്ലെന്നും പഠനം നടക്കുന്നുണ്ടോ എന്നതുപോലും അവ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.