തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ചോദിക്കാനെത്തിയയാൾ വീട്ടമ്മയെ ഉപദ്രവിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. ബി.ജെ.പി. സ്ഥാനാർത്ഥിക്കൊപ്പം എത്തിയ രാജു എന്നയാൾക്കെതിരെയാണ് വീട്ടമ്മ മംഗലപുരം പോലീസിൽ പരാതി നൽകിയത്.(Man who came to seek votes with BJP candidate in Trivandrum, assaulted housewife)
സ്ഥാനാർത്ഥിയും മറ്റുള്ളവരും വോട്ട് ചോദിച്ച് മടങ്ങിയ ശേഷം ബി.ജെ.പി. അനുഭാവിയായ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത്, വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പിന്നാലെ പോയ രാജു ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഉടൻ തന്നെ ഇറങ്ങിയോടി.
സംഭവത്തെ തുടർന്ന് വീട്ടമ്മ മംഗലപുരം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസെടുത്തു. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. സംഭവത്തിൽ ഉൾപ്പെട്ട രാജു പാർട്ടി അംഗമോ ഭാരവാഹിയോ അല്ലെന്നും വെറും അനുഭാവി മാത്രമാണെന്നുമാണ് ബി.ജെ.പി. വൃത്തങ്ങൾ അനൗദ്യോഗികമായി അറിയിക്കുന്നത്. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.