കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഷേർളി മാത്യു കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കവും സംശയവുമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.(Man killed woman in Kottayam and committed suicide)
ദീർഘകാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നു. ജോബിന്റെ പക്കൽ നിന്ന് ഷേർളി പലപ്പോഴായി വലിയ തുക കൈപ്പറ്റിയിരുന്നു. ഈ പണം തിരികെ നൽകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം കലഹിച്ചിരുന്നതായി പോലീസ് പറയുന്നു. സാമ്പത്തിക തർക്കങ്ങൾക്കൊപ്പം മറ്റൊരാളുമായി ബന്ധമുണ്ടെന്ന ജോബിന്റെ സംശയവും തർക്കം രൂക്ഷമാക്കാൻ കാരണമായി.
ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടുക്കി കല്ലാർഭാഗം സ്വദേശിനിയായ ഷേർളിയും ആലുംമൂട് സ്വദേശിയായ ജോബും ആറ് മാസം മുൻപാണ് കൂവപ്പള്ളിയിൽ വീട് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചത്.