തൃശൂർ : പുതുക്കാട് അവിവാഹിതരായ യുവതീ-യുവാക്കൾ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭവിന്‍ (25), അനീഷ (22) എന്നിവരെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. അനീഷ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങിയതാണ് സംഭവം പുറത്തുപറയാൻ യുവാവിനെ നിർബന്ധിതനാക്കിയത്. (Man and woman murdered newborn babies in Thrissur)
ഇവർ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായി ഭവിൻ സംശയിച്ചു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെയാണ് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അസ്ഥിക്കഷണങ്ങളുമായി എത്തിയത്.
ആദ്യത്തെ കുട്ടി പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി മരിച്ചു. വീട്ടിലെ ശൗചാലയത്തിലാണ് കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ മുഖത്ത് കയ്യമർത്തി ശ്വാസം മുട്ടിച്ച് കൊന്നു. ആദ്യത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും, രണ്ടാമത്തെ കുഞ്ഞിനെ പുതുക്കോട്ടും കുഴിച്ചു മൂടി. കുഞ്ഞിൻ്റെ മരണാന്തര ചടങ്ങുകൾ നടത്തുന്നതിനായി അസ്ഥികൾ എടുത്തുവയ്ക്കണമെന്ന് യുവതി പറഞ്ഞിരുന്നു.
ആദ്യത്തെ കുട്ടിയെ അമ്മ കുഴിച്ചിടുകയും, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിടാൻ പിതാവിനെ ഏൽപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം യുവാവ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നു. ദോഷങ്ങൾ ഇല്ലാതാക്കാനാണ് ഇവർ അസ്ഥികൾ പെറുക്കിയത്. ഇയാളുടെ കയ്യിലുള്ള സഞ്ചിയിൽ രണ്ടു കുട്ടികളുടെ അസ്ഥികൾ ഉണ്ടായിരുന്നു. സംഭവം കണ്ട് ഞെട്ടിയ പോലീസ് അന്വേഷണം നടത്തുകയാണ്. ഇരുവരും കസ്റ്റഡിയിലാണ്.