കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മൃതദേഹം പ്രതിയും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വൈശാഖൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിയുടെയും ഭാര്യയുടെയും പങ്കാളിത്തം കൂടുതൽ വ്യക്തമായിരിക്കുകയാണ്.(Malikkadavu murder case, CCTV Footage of the body being moved to a car released)
അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതി വൈശാഖനെ ഇന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന സ്വന്തം സ്ഥാപനം, കൊലയ്ക്ക് മുൻപായി ഉറക്കഗുളികയും ജ്യൂസും വാങ്ങിയ കടകൾ എന്നിവിടങ്ങളിലാണിത്.
യുവതിയുമായുള്ള അവിഹിത ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു. 'ഒന്നിച്ച് ജീവനൊടുക്കാം' എന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. തുടർന്ന് മൃതദേഹം മറവ് ചെയ്യാൻ ഭാര്യയുടെ സഹായം തേടുകയായിരുന്നു.
യുവതിയുടെ ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16 വയസ്സു മുതൽ വൈശാഖൻ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് യുവതി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.