എറണാകുളം : മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രധാന വിശദീകരണവുമായി എ.എസ്.പി. ഹർദീക് മീണ രംഗത്തെത്തി. കേസിൽ നിർണായക തെളിവായി കരുതുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്ത സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് കൊല്ലപ്പെട്ട ചിത്രപ്രിയയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Malayattoor murder, ASP Hardik Meena says the CCTV footage being circulated is not of Chithrapriya)
പ്രചരിക്കുന്നത് തെറ്റായ സിസിടിവി ദൃശ്യങ്ങളാണ്. ഇത് പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളല്ലെന്നും ഇവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും എ.എസ്.പി. അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അനുസരിച്ച്, സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്ന സമയത്തിന് മുമ്പുതന്നെ പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു.
സിസിടിവിയിലുള്ളത് ചിത്രപ്രിയയല്ലെന്ന് കുടുംബം നേരത്തെ സോഷ്യൽ മീഡിയ വഴി ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് എ.എസ്.പി.യുടെ നിലവിലെ വിശദീകരണം. ചിത്രപ്രിയയുടെ കൊലപാതകക്കേസിൽ സുഹൃത്ത് അലൻ ബെന്നിയെ കാലടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാറ്റൂർ പള്ളി പരിസരത്ത് ചിത്രപ്രിയ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം കേസിൽ സുപ്രധാന തെളിവായി പോലീസ് ആദ്യം കൊണ്ടുവന്നിരുന്നു.
ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ മദ്യലഹരിയിൽ താൻ ചിത്രപ്രിയയെ കൊലപ്പെടുത്തി എന്നാണ് അലൻ പോലീസിന് നൽകിയ മൊഴി.ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്ന ചിത്രപ്രിയ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.