കാലടി: മലയാറ്റൂരിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനാണെന്ന് ആൺസുഹൃത്ത് അലൻ സമ്മതിച്ചു. മദ്യലഹരിയിൽ സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അലൻ പോലീസിനോട് വെളിപ്പെടുത്തി. കാലടി പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.(Malayattoor Chitrapriya murder case, Boyfriend arrested)
ഡിസംബർ ആറാം തീയതി രാത്രി ചിത്രപ്രിയയും അലനും തമ്മിൽ കണ്ടപ്പോൾ ചില സംശയങ്ങളുടെ പേരിൽ തർക്കമുണ്ടായി. പെൺകുട്ടിക്ക് വന്ന ചില ഫോൺ കോളുകളെക്കുറിച്ച് അലൻ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഈ സമയം അലൻ മദ്യലഹരിയിലായിരുന്നു. തർക്കത്തിനൊടുവിൽ ചിത്രപ്രിയയെ വീട്ടിൽ കൊണ്ടുപോയി ആക്കാമെന്ന് പറഞ്ഞ് അലൻ ബൈക്കിൽ കയറ്റി കൊണ്ടുപോയി. വിജനമായ സ്ഥലത്ത് ബൈക്ക് നിർത്തിയ ശേഷം കല്ല് കൊണ്ട് ചിത്രപ്രിയയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായിരുന്നു ചിത്രപ്രിയ.