തിരുവനന്തപുരം: ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ താമസിച്ചിരുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി.പി. വിഷ്‌ണു (39) ആണ് മരിച്ചത്.(Malayali youth found dead in Bengaluru: Case filed against 2 Malayali women who were living with him)
വിഷ്‌ണുവിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, വിഷ്‌ണുവിനൊപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾക്കെതിരെ പോലീസ് കേസെടുത്തു.
ബെംഗളൂരുവിലെ യെല്ലനഹള്ളിയിലെ അപ്പാർട്ട്‌മെൻ്റിൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നീ യുവതികളോടൊപ്പമാണ് വിഷ്‌ണു താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വിഷ്‌ണുവിനെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി യുവതികളിലൊരാൾ ഫോണിൽ വിളിച്ച് കുടുംബത്തെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ വിഷ്‌ണുവിൻ്റെ സഹോദരൻ ജിഷ്‌ണു യുവതികൾക്കെതിരെ പോലീസിൽ പരാതി നൽകി. യുവതികളുടെ പീഡനം കാരണമാണ് വിഷ്‌ണു ജീവനൊടുക്കിയതെന്ന സഹോദരൻ്റെ ആരോപണത്തെ തുടർന്നാണ് പോലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. യുവതികളിലൊരാളുമായി വിഷ്‌ണുവിന് ബന്ധമുണ്ടായിരുന്നതായും, ഇതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നതായും വിവരമുണ്ട്. മരിച്ച മൂവരും തിരുവനന്തപുരത്തുകാരാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
ബെംഗളൂരുവിൽ താമസിക്കുന്ന സൂര്യകുമാരിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ, ഇവിടെ നിന്നും ജോലിയ്ക്കായി ഡെറാഡൂണിലേക്ക് പോയ ജ്യോതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.