കാസർഗോഡ്: കർണാടകയിലെ പുത്തൂരിൽ അനധികൃത കാലിക്കടത്ത് ആരോപിച്ച് കാസർഗോഡ്സ്വദേശിയായ ലോറി ഡ്രൈവർക്ക് പോലീസിൻ്റെ വെടിയേറ്റു. അബ്ദുള്ള എന്ന മലയാളിക്കാണ് വെടിയേറ്റത്.(Malayali lorry driver shot by police in Karnataka)
കേരള-കർണാടക അതിർത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം. കന്നുകാലികളെ കടത്തിയ ലോറി തടയാൻ പോലീസ് ശ്രമിച്ചപ്പോൾ ഡ്രൈവർ വണ്ടി നിർത്താതെ ഓടിച്ചുപോയി. ഇതേത്തുടർന്ന് ലോറിയെ പിന്തുടർന്ന പുത്തൂർ റൂറൽ പോലീസ് വെടിയുതിർക്കുകയായിരുന്നു. അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചിട്ടുണ്ട്.
വെടിയേറ്റ അബ്ദുള്ളയെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ അബ്ദുള്ളയ്ക്കും ഇയാളുടെ സഹായിക്കുമെതിരെ പോലീസ് കാലിക്കടത്തിന് കേസെടുത്തു. ബെള്ളാരി പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.