ആലപ്പുഴ: സമുദ്ര നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് യെമൻ തടഞ്ഞുവെച്ചിരുന്ന ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു. നിലവിൽ മസ്‌കത്തിലെത്തിയ അദ്ദേഹം ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. മോചനത്തിനുവേണ്ടി ഇടപെട്ടതിന് ഒമാന് ഇന്ത്യ നന്ദി അറിയിച്ചു. ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്കുകപ്പലിലെ അംഗമായിരുന്നു അനിൽകുമാർ രവീന്ദ്രൻ.(Malayali Anilkumar Raveendran, detained in Yemen, released)
അനിൽകുമാറിനൊപ്പം കപ്പലിലെ മറ്റ് 10 പേരെയും മോചിപ്പിച്ചിട്ടുണ്ട്. 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. ആക്രമണത്തിനിടെ മൂന്നുപേർ മരിക്കുകയും ഒരാൾക്ക് മാരകമായി മുറിവേൽക്കുകയും ചെയ്തു. 21 പേർ കടലിൽ ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ 10 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചിരുന്നു. അനിൽകുമാർ ഉൾപ്പെടെയുള്ളവർ ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയെങ്കിലും തിരയിൽ ദിശമാറിയതിനെത്തുടർന്നാണ് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടതെന്നാണ് വിവരം. ജൂലായ് അവസാനമാണ് പത്തിയൂർക്കാല ശ്രീജാലയം വീട്ടിലേക്ക് അനിൽകുമാർ രവീന്ദ്രന്റെ ഒരു ഫോൺവിളിയെത്തുന്നത്.
താൻ യെമനിലുണ്ടെന്നും ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അനിൽ ഭാര്യ ശ്രീജയോട് പറഞ്ഞിരുന്നു. നിമിഷങ്ങൾ മാത്രം നീണ്ട ഫോൺവിളിക്കിടയിൽ മകൻ അനൂജിനോടും സംസാരിച്ച ശേഷം പിന്നീട് വിളിക്കാമെന്ന് മകനോട് അറിയിച്ചു. ഇതിനുപിന്നാലെ അനിലിന്റെ ഫോൺ വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിക്കുകയും യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും കൈമാറുകയും ചെയ്തു.
യെമനിൽ ഇന്ത്യക്ക് എംബസി ഇല്ലാത്തതിനാൽ സൗദിയിലെ എംബസിക്കായിരുന്നു ചുമതല. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു.