പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന അധ്യാപകൻ്റെ മൊബൈൽ ഫോണിൽ നിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ടെത്തിയ സാഹചര്യത്തിൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി.(Malampuzha rape case, Pornographic images found on teacher's phone)
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) കൗൺസിലിങ്ങിനിടെ അഞ്ച് വിദ്യാർത്ഥികൾ കൂടി അധ്യാപകനെതിരെ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മലമ്പുഴ പൊലീസ് അഞ്ച് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂളിൽ വെച്ചും അധ്യാപകന്റെ താമസസ്ഥലത്ത് വെച്ചും പീഡനമുണ്ടായെന്നാണ് കുട്ടികളുടെ മൊഴി.
നവംബർ അവസാന വാരം നടന്ന സംഭവം സ്കൂൾ അധികൃതർ നേരത്തെ അറിഞ്ഞിരുന്നെങ്കിലും പോലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ച മാനേജറെ അയോഗ്യനാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തു.