ആലപ്പുഴ: ആലപ്പുഴ എസ്.ഡി. കോളേജിൽ നാലു വർഷ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. റെഗുലർ, സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പരസ്പരം ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് കേരള സർവ്വകലാശാല പരീക്ഷാഫലം തടഞ്ഞുവെച്ചു.(Major lapse in Alappuzha SD College, Question paper changed)
സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും, റെഗുലർ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററിയുടെ ചോദ്യപേപ്പറുമാണ് അധ്യാപകർ നൽകിയത്. ചോദ്യപേപ്പർ കോഡ് മാറിയത് സർവ്വകലാശാലയുടെ മൂല്യനിർണ്ണയ സംവിധാനത്തെ ബാധിച്ചു. ഇതാണ് ഫലം തടയാൻ കാരണമായത്.
ഡിസംബർ അവസാനത്തിലും ജനുവരി ആദ്യവാരത്തിലുമാണ് പരീക്ഷ നടന്നത്. ഫെബ്രുവരി 4 മുതൽ ഫലം വന്നു തുടങ്ങിയെങ്കിലും ചോദ്യപേപ്പർ മാറിയ വിഷയങ്ങളുടെ ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. ഇതോടെയാണ് അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് പുറത്തറിയുന്നത്.
കോളേജ് അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കോളേജിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചു. ഇതോടെ പ്രിൻസിപ്പൽവിദ്യാർത്ഥികളുമായി ചർച്ച നടത്തുകയും ചോദ്യപേപ്പർ മാറി നൽകിയ കാര്യം പരസ്യമായി സമ്മതിക്കുകയും ചെയ്തു.



