തിരുവനന്തപുരം:എംഎൽഎ വി.കെ. പ്രശാന്തിന്റെ ശാസ്തമംഗലത്തെ ഓഫീസ് സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ കെട്ടിടവുമായി ബന്ധപ്പെട്ട വിവാദം മറ്റു തലങ്ങളിലേക്ക്. കോർപ്പറേഷൻ കെട്ടിടങ്ങളും കടമുറികളും വാടകയ്ക്ക് നൽകിയതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് സമഗ്ര അന്വേഷണം നടത്താൻ ഭരണസമിതി തീരുമാനിച്ചു.(Major irregularities in renting out corporation building, A comprehensive investigation will be conducted)
കോർപ്പറേഷനിൽ നിന്ന് വാടകയ്ക്കെടുത്ത കടമുറികളും കെട്ടിടങ്ങളും യഥാർത്ഥ വാടകക്കാരല്ല ഇപ്പോൾ ഉപയോഗിക്കുന്നത്. പലരും വൻ തുക പ്രതിഫലം വാങ്ങി മൂന്നാം കക്ഷികൾക്ക് മറിച്ചു നൽകിയിരിക്കുകയാണ് എന്നാണ് കണ്ടെത്തൽ. മാസം വെറും 250 രൂപ നിരക്കിൽ വരെ വാടക നിശ്ചയിച്ചിട്ടുള്ള കടമുറികളുണ്ട്. ഇത്തരം മുറികൾ ലക്ഷങ്ങൾ കൈപ്പറ്റിയാണ് മറിച്ചു നൽകിയിട്ടുള്ളത്. നിയമപരമായ അനുമതിയില്ലാതെ തന്നെ പല വാണിജ്യ സ്ഥാപനങ്ങളും തലമുറകളായി കൈമാറി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അഴിമതിയുടെ ആഴം വ്യക്തമായ സാഹചര്യത്തിൽ, നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിന്റെ മുഴുവൻ രേഖകളും അടിയന്തരമായി ഹാജരാക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകും.