കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ നേരിട്ട സൈബർ ബുള്ളിയിംഗിലും സംഘടനാപരമായ നടപടികളിലും വിശദീകരണവുമായി എം.എ. ഷഹനാസ്. തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഷഹനാസ് വ്യക്തമാക്കി.(MA Shahnaz says legal action will be taken against cyber attacks)
ആരോപണത്തിന് പിന്നാലെ സാംസ്കാരിക സാഹിതി ഗ്രൂപ്പിൽ നിന്ന് തന്നെ നീക്കിയെന്ന് ഷഹനാസ് ആരോപിച്ചു. വ്യക്തിപരമായ വിദ്വേഷത്തെ തുടർന്നാണ് നടപടി. ഇതിൽ പ്രതികരിച്ചതിന് പിന്നാലെ വീണ്ടും വാട്‌സ്ആപ് ഗ്രൂപ്പിൽ ആഡ് ചെയ്തു. "ജീവനോടെ വച്ചേക്കില്ല" എന്ന് പറഞ്ഞ് പോലും സോഷ്യൽ മീഡിയയിൽ സന്ദേശം വന്നതായും അവർ അറിയിച്ചു.
സൈബർ ബുള്ളിയിംഗിൽ നിയമപരമായി മുന്നോട്ടുപോകും. ഷാഫി പറമ്പിൽ മറുപടി പറഞ്ഞാൽ മാത്രം ഇനി തുടർ നടപടിയെന്നും ഷഹനാസ് വ്യക്തമാക്കി. ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഷഹനാസ് ആവർത്തിച്ചു. "ഷാഫിക്ക് അറിയാമായിരുന്നു എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. ഷാഫി എല്ലാകാലത്തും കുറ്റകരമായ മൗനം പാലിച്ചു." ഉന്നയിച്ചത് ആരോപണമല്ല, നടന്ന കാര്യമാണ്. കൃത്യമായ തെളിവുണ്ട് എന്നും അവർ പറഞ്ഞു.
കോൺഗ്രസിന്റെ ഔദ്യോഗിക ഭാരവാഹി അല്ലെന്ന് ഡി.സി.സി. പ്രസിഡന്റ് വരെ പറഞ്ഞു. എന്നാൽ, അത് പറയേണ്ടത് സംസ്കാര സാഹിതിയാണെന്ന് ഷഹനാസ് പ്രതികരിച്ചു. കോൺഗ്രസിനെ കുറ്റപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശ്യമില്ല. താൻ ഏത് ഇടത്താണോ നിൽക്കുന്നത് അവിടെ നിന്ന് പ്രതികരിക്കും. രാഷ്ട്രീയത്തിൽ ഒതുക്കിനിർത്തലുകളും മാറ്റിനിർത്തലുകളും ഉണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.