കണ്ണൂർ : വോട്ടർമാരെ അപമാനിച്ച സിപിഐഎം നേതാവ് എം എം മണിയുടെ പ്രസ്താവന തള്ളാതെ എം വി ജയരാജൻ. എം എം മണി നടത്തിയ പരാമർശത്തെ തോൽവിയുടെ ഭാഗമായി ഉണ്ടായ ഒന്നായി കാണണം. പെൻഷൻ ഉൾപ്പെടെയുള്ളവ വർധിപ്പിച്ചിട്ടും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് പാർട്ടി കണ്ടെത്തണം.
ജനഹിതം മനസിലാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാകും ഇനി ഭാവിയിൽ രൂപം കൊടുക്കുക. പൊതുവായി പരിശോധിച്ചാൽ പ്രതീക്ഷിക്കാത്ത ഒരു ജനവിധിയാണ് ഉണ്ടായത്. ബിജെപി കേരളത്തിൽ വളർന്നുവരുന്നത് ആപത്കരമാണ്. മതനിരപേക്ഷ സമൂഹം ഉൾക്കൊള്ളുന്ന ഒരു രാജ്യത്ത് ബിജെപി ഉയർത്തുന്ന മതരാഷ്ട്രം പ്രായോഗികമല്ല. ബിജെപിക്കനുകൂലമായി നിലപാട് സ്വീകരിച്ച പ്രദേശങ്ങളിൽ അവരെ തുറന്നുകാട്ടുമെന്നും എം വി ജയരാജൻ പറഞ്ഞു.
എസ്ഡിപിഐയും നാടിനാപത്താണെന്നും ജനങ്ങളിൽ അത് എത്തിക്കാൻ കഴിയാതെ വന്നോ എന്നത് പ്രത്യേകം പരിശോധിക്കേണ്ടതാണ് എന്നും എം വി ജയരാജൻ പറഞ്ഞു. സംഘടനാപരമായ വീഴ്ചകൾ പാർട്ടി പരിശോധിക്കും. ശബരിമല വിഷയത്തിൽ ഇടതുപക്ഷം തെറ്റൊന്നും ചെയ്തിട്ടില്ല. കോടികളാണ് ശബരിമലയുടെ വികസനത്തിനായി ഇടതുപക്ഷം ചിലവഴിച്ചത്. സ്വർണപ്പാളി വിഷയത്തിൽ സിപിഐഎമ്മിനും കോടതിക്കും ഒരേ നിലപാടാണ് ഉള്ളതെന്നും കുറ്റക്കാരെ പാർട്ടി സംരക്ഷിച്ചിട്ടില്ല എന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.