തിരുവനന്തപുരം: സിനിമ താരങ്ങളടക്കം ഉൾപ്പെട്ട ആഡംബര കാർ കള്ളക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാൻ ഭൂട്ടാൻ സർക്കാരും. കേസിന്റെ തുടർനടപടികൾ സംബന്ധിച്ച് ഇന്ത്യയുടെയും ഭൂട്ടാന്റെയും ആഭ്യന്തര സെക്രട്ടറിമാർ കഴിഞ്ഞ മാസം അവസാനവാരം ഭൂട്ടാനിൽ വെച്ച് യോഗം ചേർന്നു.(Luxury car smuggling involving movie stars, Bhutan takes over investigation)
അതിർത്തി വഴിയുള്ള കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു. അതിർത്തിയിലെ സുരക്ഷാ പഴുതുകൾ അടച്ച് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും.
റോയൽ ഭൂട്ടാൻ കസ്റ്റംസുമായി അന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ആഡംബര കാർ കള്ളക്കടത്ത് കേസിൽ റാക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇന്ത്യയുടെയും ഭൂട്ടാന്റെയും തീരുമാനം.
പിടിച്ചെടുത്ത വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്ന തിരക്കിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം. സമഗ്രമായ റിപ്പോർട്ട് ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറും. ഇതോടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാനും സാധ്യതയുണ്ട്.