തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി വിലയിരുത്തുന്നതിനായുള്ള സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാണ് ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, പാർട്ടി സ്വീകരിക്കേണ്ട തെറ്റുതിരുത്തൽ നടപടികൾ യോഗം ചർച്ച ചെയ്യും.(Local body election setback, CPM state leadership meetings begin today)
ഭരണവിരുദ്ധ വികാരമില്ലെന്നും ശബരിമല, സ്വർണ്ണക്കടത്ത് വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല. സർക്കാർ നയങ്ങൾക്കും പാർട്ടിയുടെ സമീപനങ്ങൾക്കുമെതിരെ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റികളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. താഴെത്തട്ടിലെ വിവരശേഖരണത്തിനായി നൽകിയ 22 ചോദ്യങ്ങളിൽ ശബരിമലയോ ഭരണവിരുദ്ധ വികാരമോ ഉൾപ്പെടുത്താതിരുന്നതിലും ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി അധികാരത്തിലെത്തിയത് ഗൗരവകരമായ സംഘടനാ വീഴ്ചയായാണ് പാർട്ടി വിലയിരുത്തുന്നത്. തലസ്ഥാനത്തെ പരാജയത്തിന്റെ കാരണങ്ങൾ യോഗത്തിൽ സജീവ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനവിശ്വാസം വീണ്ടെടുക്കാൻ എത്തരത്തിലുള്ള തിരുത്തലുകൾ വേണമെന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ പാർട്ടി വ്യക്തമായ പ്രഖ്യാപനം നടത്തും.