തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്‍പതാം തീയതി ചൊവ്വാഴ്ച രാവിലെ ഏഴിന് തുടങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ ആദ്യഘട്ട വോട്ടെടുപ്പ്.
11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും.
7 ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഗ്രാമപഞ്ചായത്ത് - 471, ബ്ലോക്ക് പഞ്ചായത്ത് - 75, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 39, കോർപ്പറേഷൻ - 3 എന്നിവ ഉൾപ്പെടെ ആകെ 11,168 വാർഡുകളിലാണ് സ്ഥാനാർഥികൾ ജനവിധി തേടുന്നത്. ആകെ 1,32,83,789 വോട്ടർമാരാണ് പട്ടികയിലുള്ളത്. പുരുഷൻമാർ - 62,51,219. സ്ത്രീകൾ 70,32,444. ട്രാൻസ്ജെൻഡർ 126. 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 36,630 സ്ഥാനാർഥികളാണ് നാളെ ബാലറ്റിലുണ്ടാവുക. 17,056 പുരുഷന്മാരും, 19,573 സ്ത്രീകളും, ഒരു ട്രാൻസ്ജെൻഡറുമാണ് മത്സരിക്കുന്നത്.
അതേ സമയം, തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ സുതാര്യവും സുഗമവുമായ പോളിങ്ങിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു.