
തൃശൂര്‍ : അനുജനെ കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന് ജീവപര്യന്തം തടവ് ശിക്ഷ.സഹോദരനായ ആന്റു (56) വിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോളി (67) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷം കഠിനതടവിനുമാണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഈടാക്കുന്ന പക്ഷം സംഖ്യ കൊല്ലപ്പെട്ട ആന്റുവിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും വിധിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
2020 സെപ്റ്റംബര്‍ മാസം 22 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും തമ്മില്‍ ഉണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിൽ ആന്റുവിനെ ഇരുമ്പ് കമ്പിവടി കൊണ്ട് അടിച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നു. മാള പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.