
കൊച്ചി: രാജ്യത്തെ 18 മുതൽ 35 വയസുവരെയുള്ള 90 ശതമാനം യുവാക്കൾക്കിടയിൽ ലൈഫ് ഇൻഷുറൻസിനെപ്പറ്റി കൃത്യമായ ധാരണയില്ലെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിൽ, ലൈഫ് ഇൻഷുറൻസ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ലൈഫ് ഇൻഷുറൻസ് കൗൺസിൽ രാജ്യവ്യാപകമായി ക്യാംപെയിൻ സംഘടിപ്പിക്കുന്നു. 'സബ്സെ പെഹ്‌ലെ ലൈഫ് ഇൻഷുറൻസ്' (ഏറ്റവുമാദ്യം ലൈഫ് ഇൻഷുറൻസ്) എന്ന പേരിൽ നടത്തുന്ന ക്യാംപെയിനിലൂടെ പൊതുജനങ്ങളിൽ ഇൻഷുറൻസ് പരിരക്ഷയുടെ ബോധവൽക്കരണവും ഇൻഷുറൻസ് എടുക്കേണ്ടതിന്റെ ആവശ്യകതയും പ്രചരിപ്പിക്കും. രാജ്യത്തെ 24 ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയായ ലൈഫ് ഇൻഷുറൻസ് കൗൺസിലിനു കീഴിൽ 'ഇൻഷുറൻസ് അവേർനെസ് കമ്മിറ്റിയാണ്' പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുക. നാമമാത്രമായ തുകയ്ക്കാണ് ആളുകൾ ലൈഫ് ഇൻഷുറൻസ് എടുക്കുന്നത്. ഇത് അവരുടെ കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങൾക്കും പര്യാപ്തമല്ല എന്നാണ് കണ്ടെത്തൽ. ഈ അന്തരം (ഇൻഷുറൻസ് പ്രൊട്ടക്ഷൻ ഗ്യാപ്) 2019ൽ രാജ്യത്താകമാനം 83 ശതമാനമായിരുന്നത് 2023 ആയപ്പോഴേക്കും 87 ശതമാനമായി ഉയർന്നു. ഇതിൽ 90 ശതമാനം യുവാക്കൾക്കും ലൈഫ് ഇൻഷുറൻസിനെപ്പറ്റി കൃത്യമായ ധാരണയില്ലെന്ന് പൂണെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് (എൻഐഎ) നടത്തിയ പഠനത്തിൽ പറയുന്നു.
രാജ്യത്തെ 25000 ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് 10 ശതമാനം ആളുകളെയെങ്കിലും ഇൻഷുറൻസ് വരിക്കാരാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ലൈഫ് ഇൻഷുറൻസ് കൗൺസിൽ ക്യാംപെയിൻ അവതരിപ്പിച്ചത്. ഓരോ വ്യക്തിയെയും കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ വഴിനടത്തുക എന്ന ലക്ഷ്യത്തോടെയാണ് 'സബ്സെ പെഹ്‌ലെ ലൈഫ് ഇൻഷുറൻസ്' ക്യാംപെയിൻ ആരംഭിച്ചതെന്ന് ഇൻഷുറൻസ് അവേർനെസ് കമ്മിറ്റിയംഗം പറഞ്ഞു.