കൊച്ചി : കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട കർണാടക സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ (Pravasi Legal Cell) രംഗത്ത്. കൊച്ചി വിമാനത്താവളത്തിൽ വന്നതിന് ശേഷം സൂരജ് ലാമയെ കാണാതാവുകയായിരുന്നു.(Legal Cell demands investigation by Ministry of External Affairs in Expat's disappearance from Kochi)
മറവിരോഗവും മറ്റ് അസുഖങ്ങളുമുള്ള സൂരജ് ലാമ കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും, രോഗാധിക്യം മൂലം വിസ പുതുക്കാത്ത സാഹചര്യത്തിലാണ് ഇദ്ദേഹത്തെ നാടുകടത്തിയത് എന്നുമാണ് കരുതപ്പെടുന്നത്.
മറവിരോഗമുള്ള വ്യക്തിയായിട്ടും നാടുകടത്തുന്ന വിവരം വീട്ടുകാരെ ആരെയും അറിയിച്ചില്ലെന്നും, ബെംഗളൂരുവിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടതെന്നുമാണ് പ്രവാസി ലീഗൽ സെൽ ആരോപിക്കുന്നത്. സംഭവത്തിൽ കൊച്ചി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ആളെ കണ്ടെത്താനായിട്ടില്ല.
ഈ പശ്ചാത്തലത്തിൽ, വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ അന്വേഷണം നടത്തണമെന്നും, മറവിരോഗവും മറ്റ് അസുഖവുമുള്ള വ്യക്തിയെ വീട്ടുകാരെ അറിയിക്കാതെ ബംഗളൂരുവിന് പകരം കൊച്ചിയിലേക്ക് വിട്ട സാഹചര്യം എന്താണെന്നും കാണിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.
കൂടാതെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദേശത്തുള്ള എല്ലാ ഇന്ത്യൻ എംബസികൾക്കും മാർഗ്ഗനിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം അടിയന്തിരമായി ഇടപെടും എന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.