പാലക്കാട്: 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആരോപണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറക്കാതെ കരിമണൽ ലോബിക്കായി സർക്കാർ പ്രവർത്തിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്നിരുന്നുവെന്നും വിഷയം സഭയിൽ ചർച്ച ചെയ്തപ്പോൾ കുഴൽനാടൻ എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്നും മന്ത്രി ചോദിച്ചു.(Legal action will be taken against Mathew Kuzhalnadan, says Minister K Krishnankutty)
വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനായി കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരാഹാര സമരം രാഷ്ട്രീയ പ്രേരിതമാണ്. ചില ആളുകളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണിതെന്നും മന്ത്രി ആരോപിച്ചു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇന്നുവരെ അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസും ആരോപണങ്ങളെ തള്ളി രംഗത്തെത്തി. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ ഖനനത്തിന് വേണ്ടിയാണെന്ന കുഴൽനാടന്റെ ആരോപണം രാഷ്ട്രീയമായി വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

