തിരുവനന്തപുരം: ഐ.എസ്. തീവ്രവാദ സംഘടനയിൽ ചേരാൻ അമ്മയുടെ സുഹൃത്ത് നിർബന്ധിക്കുകയും ക്രൂരമായ വീഡിയോ ദൃശ്യങ്ങൾ സ്ഥിരമായി കാണിക്കുകയും ചെയ്തിരുന്നെന്ന് പതിനാറുകാരൻ്റെ മൊഴി. വെഞ്ഞാറമൂട് പോലീസിന് നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.(Learned to make pressure cooker bombs, 16-year-old reveals in case of being forced to join ISIS)
ഐ.എസ്സിൻ്റെ ഉദ്‌ഭവത്തെക്കുറിച്ച് ഉൾപ്പെടെ ഇയാൾ കുട്ടിക്കും അമ്മയ്ക്കും ക്ലാസെടുത്തിരുന്നു. ഐ.എസ്. തീവ്രവാദികൾ ആളുകളെ കൊല്ലുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ നിർബന്ധിച്ച് കാണിച്ചിരുന്നതായും, പ്രഷർ കുക്കർ ബോംബുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിച്ചിരുന്നതായും കുട്ടി മൊഴി നൽകി.
ഷാൾ ഉപയോഗിച്ച് മുഖം മറച്ച ശേഷം യുവതിയെയും മകനെയും തീവ്രവാദ ആശയങ്ങൾ പഠിപ്പിക്കുന്നതിൻ്റെ ചിത്രങ്ങൾ യുവാവ് എടുത്ത് മറ്റാർക്കോ അയച്ചിരുന്നതായും കുട്ടി വെളിപ്പെടുത്തി. യുവതിയുടെ ഭർത്താവും സുഹൃത്തും തമ്മിൽ വഴക്കുണ്ടാവുകയും പോലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനെത്തുടർന്ന് പോലീസെത്തി യുവതിയെയും സുഹൃത്തായ യുവാവിനെയും ചോദ്യം ചെയ്തിരുന്നു.
അമ്മയുടെയും അച്ഛൻ്റെയും പേരിലുള്ള വസ്തു തൻ്റെ പേരിലാക്കണമെന്ന് പറഞ്ഞാണ് ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും അമ്മയുടെ സഹോദരിക്കൊപ്പമാണ് നാട്ടിലെത്തിയതെന്നും കുട്ടി മൊഴി നൽകി. പോലീസും തീവ്രവാദ വിരുദ്ധ സെല്ലും കുട്ടിയുടെ മൊഴി വിശദമായി പരിശോധിച്ചുവരികയാണ്.