തൃശൂർ: ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് - എസ്ഡിപിഐ സഖ്യം രൂപീകരിച്ചതുമായി ബന്ധപ്പെട്ട് പാർട്ടി നടപടി നേരിട്ട മുൻ ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ചൊവ്വന്നൂർ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. തന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഒരു വിശദീകരണം പോലും ചോദിക്കാനുള്ള സാമാന്യ മര്യാദ പാർട്ടി കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Learned about the expulsion through the media, Varghese Chowannur on Congress' action)
പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ, സ്ഥാനാർത്ഥി നിർണ്ണയത്തിലോ ഒരു ഘട്ടത്തിലും തന്നെ പങ്കെടുപ്പിച്ചിട്ടില്ല. അതിനാൽ സഖ്യമുണ്ടാക്കിയതിൽ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ചൊവ്വന്നൂരിലെ രാഷ്ട്രീയ കാര്യങ്ങൾ നിശ്ചയിച്ചത്. ആ യോഗത്തിൽ എസ്ഡിപിഐയുമായുള്ള സഖ്യം ചർച്ച ചെയ്തിരുന്നോ എന്ന കാര്യം തനിക്ക് അറിവില്ലെന്നും വർഗീസ് പറഞ്ഞു.
എന്നും ഒരു പൊതുപ്രവർത്തകനായി തന്നെ തുടരും. അതിനായി മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.