തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടതുമുന്നണിയുടെ കരുത്തിനെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില സൂക്ഷ്മമായി പരിശോധിച്ചാൽ നിയമസഭയിൽ 64 സീറ്റുകൾ വരെ ലഭിക്കാനുള്ള സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(LDF still has the chance to continue ruling, says MV Govindan)
ഒരുപാട് തിരിച്ചടികളും തോൽവികളും അതിജീവിച്ചാണ് സി.പി.എമ്മും ഇടതുപക്ഷവും ഇന്നത്തെ നിലയിലെത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ ഒരു തിരഞ്ഞെടുപ്പ് ഫലം കൊണ്ട് പാർട്ടി തളരില്ല എന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തിലെ രാഷ്ട്രീയ ചരിത്രം അവസാനിക്കുന്നില്ലെന്ന് പാർട്ടി വിരുദ്ധരെ അദ്ദേഹം ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പാർട്ടി കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും എൽ.ഡി.എഫിന് വ്യക്തമായ ജനപിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.