

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തെ നിരന്തരം അവഗണിക്കുന്നെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും വീണ്ടും സമരരംഗത്തേക്ക്. ജനുവരി 12-ന് തിരുവനന്തപുരത്ത് വെച്ച് കൂറ്റൻ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഡൽഹിയിൽ നടത്തിയ സമരത്തിന്റെ മാതൃകയിലായിരിക്കും കേരളത്തിന്റെ തലസ്ഥാനത്തും പ്രതിഷേധം ഉയരുക എന്നാണ്റിപ്പോർട്ട് റിപ്പോർട്ട്. തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങളും ഫണ്ട് വെട്ടിക്കുറയ്ക്കലും, ക്ഷേമ പെൻഷനിൽ കേന്ദ്രവിഹിതത്തിലെ കുടിശിക അനുവദിക്കുന്നില്ല തുടങ്ങിയ കാരണങ്ങളാണ് എൽഡിഎഫ് ഉയർത്തിക്കാണിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധത്തിന് കാരണമായി പറയുന്നു.
കൂടാതെ , തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ ജനകീയ അടിത്തറ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൽ.ഡി.എഫ് ഈ സമരത്തെ കാണുന്നത്. ഭരണവിരുദ്ധ വികാരം കേന്ദ്ര അവഗണനയിലേക്ക് തിരിച്ചുവിടുക എന്ന രാഷ്ട്രീയ തന്ത്രവും ഇതിന് പിന്നിലുണ്ട്. തിരുവനന്തപുരത്തെ സമരത്തിന് ശേഷം മറ്റ് ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് ആലോചന.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനതല ജാഥ നടത്താനും ഇന്നത്തെ യോഗത്തിൽ ധാരണയായി. സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും യാത്രയുടെ പര്യടനം. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും കേന്ദ്ര വിരുദ്ധ വികാരം സജീവമായി നിലനിർത്താനും ഈ യാത്രയിലൂടെ എൽ.ഡി.എഫ് ലക്ഷ്യമിടുന്നു.
സമരവേദിയെക്കുറിച്ചും ജാഥയുടെ റൂട്ട് സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.