

തൃശൂർ: കഴിഞ്ഞ കാൽനൂറ്റാണ്ടായി എൽഡിഎഫ് ഭരിച്ചിരുന്ന ചൊവ്വന്നൂർ പഞ്ചായത്തിൽ അപ്രതീക്ഷിത ഭരണമാറ്റം. എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫിലെ എ.എം. നിധീഷ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതും യുഡിഎഫിന് ഗുണകരമായി.(LDF loses power in Chowannur, UDF seizes power with SDPI support)
ആകെ 14 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. എസ്ഡിപിഐക്ക് രണ്ട് പ്രതിനിധികളും ബിജെപിക്ക് ഒരംഗവുമുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി നിധീഷിന് എസ്ഡിപിഐ അംഗങ്ങളായ ഷാമില കബീർ, ഷഹീദ് എന്നിവർ വോട്ട് ചെയ്തു. ഇതോടെ യുഡിഎഫിന്റെ വോട്ട് നില ഏഴായി ഉയർന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആറ് വോട്ടുകൾ ലഭിച്ചു.
ബിജെപിയുടെ ഏക അംഗം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ മാറിനിന്നു. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന ചൊവ്വന്നൂർ പഞ്ചായത്ത് 25 വർഷത്തിന് ശേഷമാണ് യുഡിഎഫ് കൈക്കലാക്കുന്നത്.