

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനസമ്പർക്കം ശക്തമാക്കാൻ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 'കേരള യാത്ര' സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് യാത്ര നടത്താൻ ആലോചിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള പ്രമുഖ നേതാക്കൾ യാത്രയുടെ ഭാഗമാകും.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ രാഷ്ട്രീയ തിരിച്ചടികൾ മറികടന്ന് ജനകീയ അടിത്തറ വീണ്ടെടുക്കുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനങ്ങളെ സജ്ജമാക്കാനും ഈ പര്യടനം ലക്ഷ്യമിടുന്നു.
മൂന്ന് മേഖലകളിലായി പര്യടനം
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന യാത്രയുടെ വിശദമായ സമയക്രമം അടുത്ത എൽ.ഡി.എഫ് യോഗത്തിൽ തീരുമാനിക്കും. ഓരോ മേഖലയിലും സംഘടിപ്പിക്കുന്ന വൻ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിസഭാംഗങ്ങളും പങ്കെടുക്കും. ഭരണനേട്ടങ്ങൾക്കൊപ്പം കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയും രാഷ്ട്രീയ ആയുധമാക്കാനാണ് എൽ.ഡി.എഫ് തീരുമാനം.
കേന്ദ്രത്തിനെതിരെ ജനുവരി 12-ന് സമരപ്രഖ്യാപനം
കേരള യാത്രയ്‌ക്കൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളും എൽ.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെയുള്ള സമരപ്രഖ്യാപനം ജനുവരി 12-ന് തിരുവനന്തപുരത്ത് നടക്കും. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം തടസ്സം നിൽക്കുന്നു എന്ന ആരോപണം സജീവമായി ഉയർത്തിക്കൊണ്ടായിരിക്കും വരും ദിവസങ്ങളിൽ എൽ.ഡി.എഫിന്റെ പ്രചാരണം.