തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണമായ എസ്.ഐ.ആറിനെതിരായ തുടർനടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകിട്ട് ചേരും. വൈകിട്ട് 4.30-ന് ഓൺലൈൻ വഴിയാണ് യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.(LDF and UDF join hands in SIR fight, CM calls all-party meeting today)
എസ്.ഐ.ആറിനെതിരെ എൽഡിഎഫും യുഡിഎഫും യോജിച്ചുള്ള നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടത്തിന് തീരുമാനമെടുക്കുമെന്നാണ് സൂചന. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ 'ബ്ലാങ്ക് ചെക്ക്' നൽകിയതായി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
എസ്.ഐ.ആറിനെ ഏതൊക്കെ നിലയിൽ എതിർക്കണം എന്ന കാര്യത്തിലടക്കം ഇന്നത്തെ സർവകക്ഷി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, എസ്.ഐ.ആറുമായി മുന്നോട്ട് പോകണമെന്നാണ് ബിജെപിയുടെ നിലപാട്. ഇന്നത്തെ സർവകക്ഷി യോഗത്തിലും ബിജെപി ഈ നിലപാട് വ്യക്തമാക്കും.
പ്രതിഷേധങ്ങൾക്കിടയിലും സംസ്ഥാനത്ത് ഇന്നലെ മുതൽ എസ്.ഐ.ആറിന്റെ ഔദ്യോഗിക നടപടികൾ സുഗമമായി തുടങ്ങിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകളിലെത്തി ഫോമുകൾ നൽകുന്ന നടപടി ഇന്നും തുടരും. ഇടത് ആഭിമുഖ്യമുള്ള പ്രമുഖരുടെയടക്കം വീടുകളിൽ എത്തിയുള്ള ബി.എൽ.ഒ.മാരുടെ പ്രചാരണം എസ്.ഐ.ആറിന് ഗുണം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷകർ തിടുക്കം കൂട്ടുന്നതിനിടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രവർത്തനം മന്ദഗതിയിലായി. പേര് ചേർക്കാനും സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകുന്നവർ ഒരുമിച്ച് ഓൺലൈനിൽ എത്തിയതോടുകൂടിയാണ് വെബ്സൈറ്റിന്റെ പ്രവർത്തനം താളംതെറ്റിയത്. ഇതോടൊപ്പം തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരും സൈറ്റ് സെർച്ച് ചെയ്തത് പ്രശ്നം കൂടുതൽ രൂക്ഷമാക്കി.
വോട്ട് ചേർക്കാനുള്ള സമയപരിധി നാളെ (തീയതി) വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. വോട്ട് ചേർക്കാനുള്ള സമയം ഇനി നീട്ടില്ലെന്നാണ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.