രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുൻപ് നിലയ്ക്കലിൽ റോഡിൽ മണ്ണിടിഞ്ഞു: പമ്പയിൽ മരം വീണു, ഹെലിപാഡിൽ തെരുവ് നായ | President

മരം മുറിച്ചുമാറ്റുന്നതുവരെ രാഷ്ട്രപതി ദ്രൗപദി മുർമു അവിടെ കാത്തുനിന്നു
Landslide on road in Nilakkal ahead of President's visit
Published on

പത്തനംതിട്ട : ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിലയ്ക്കലിനും പ്ലാപ്പള്ളിക്കും മധ്യേ മൺതിട്ട ഇടിഞ്ഞുവീണ് കല്ലുകൾ റോഡിൽ പതിച്ചു. കൂടാതെ, ഉച്ചയ്ക്ക് രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിന് തൊട്ടുമുൻപായി പമ്പ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കു സമീപം മരം ഒടിഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി.(Landslide on road in Nilakkal ahead of President's visit)

ഇന്നലെ രാവിലെ ആറരയ്ക്കാണ് മൺകൂന റോഡിലേക്ക് ഇടിഞ്ഞുവീണത്. രാത്രി പെയ്ത മഴയാണ് മണ്ണിടിയാൻ കാരണമെന്നാണ് വിലയിരുത്തൽ. ഈ സമയം റോഡിൽ പോലീസ് സംഘം ഉണ്ടായിരുന്നതിനാൽ ഉടൻ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനായി. ആദ്യം ഒരു വശത്തുകൂടി വാഹനങ്ങൾക്കു പോകാനുള്ള ക്രമീകരണം ഒരുക്കിയ ശേഷമാണ് ബാക്കി കല്ലുകൾ നീക്കം ചെയ്തത്.

പമ്പയിൽ മരം വീണു

രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിന് തൊട്ടുമുൻപാണ് വനമേഖലയിൽ മരം വീണത്. സമീപത്തുണ്ടായിരുന്ന അഗ്നിരക്ഷാസേനാ ജീവനക്കാർ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണനെ വിവരമറിയിച്ചു. പമ്പയിലായിരുന്നു രാഷ്ട്രപതിക്ക് ഭക്ഷണം ക്രമീകരിച്ചിരുന്നത്. മരം മുറിച്ചുമാറ്റുന്നതുവരെ രാഷ്ട്രപതി ദ്രൗപദി മുർമു അവിടെ കാത്തുനിന്നു. അഗ്നിരക്ഷാസേനയുടെ പതിനെട്ട് പേരടങ്ങിയ സംഘം എട്ട് കട്ടറുകൾ ഉപയോഗിച്ച് ഏഴ് മിനിറ്റുകൊണ്ട് മുപ്പതടി നീളമുള്ള മരം മുറിച്ചുനീക്കി. റോഡിലെ പൊടിയും വെള്ളമുപയോഗിച്ച് കഴുകിനീക്കുകയും ചെയ്തു. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അപകടകരമായ എല്ലാ മരങ്ങളും ഒരാഴ്ച മുൻപേ സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയായിരുന്നതിനാൽ ആകാം അപ്രതീക്ഷിതമായി മരം കടപുഴകിയതെന്നാണ് കരുതുന്നത്.

അതേസമയം, രാഷ്ട്രപതി ദ്രൗപദി മുർമു ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ താൽക്കാലികമായി നിർമിച്ച ഹെലിപാഡ് താഴ്ന്നത് വലിയ സുരക്ഷാവീഴ്ചയാണെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ടുവരെയും ഹെലികോപ്റ്റർ നിലയ്ക്കൽ ഇറക്കുന്നതിനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമാകുമെന്ന വിവരത്തെ തുടർന്ന് രാത്രിയിലാണ് പ്രമാടത്ത് ഇറങ്ങാൻ തീരുമാനിക്കുന്നത്. രാഷ്ട്രപതി നിലയ്ക്കൽ ഇറങ്ങുന്നത് സംബന്ധിച്ച് 'പ്ലാൻ എ' മാത്രമാണ് തയാറാക്കിയതെന്നും 'പ്ലാൻ ബി'യെക്കുറിച്ച് ചിന്തിച്ചില്ലെന്നും പ്രമാടത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും എംപി ആരോപിച്ചു.

രാഷ്ട്രപതി ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്ന സമയത്ത് തൊട്ടടുത്ത ഹെലിപാഡിലേക്ക് തെരുവുനായ എത്തിയതും ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് എംപി പറഞ്ഞു. തെരുവുനായ എത്തുന്നത് നിയന്ത്രിക്കാൻ കഴിയാത്ത പോലീസ് തന്നെ നായയെ ഓടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com