തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി കേസിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തി. സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. (Kummanam Rajasekharan on Sabarimala gold case)
ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ചില ഏജൻസികൾ പ്രവർത്തിച്ചിട്ടുണ്ടെന്നും, അതിനാൽ സി ബി ഐ അന്വേഷിക്കുന്നത് തന്നെയാണ് നല്ലതെന്നും കുമ്മനം പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരണവുമായി വി ഡി സതീശൻ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വിജയ് മല്യ നൽകിയ 30 കിലോ സ്വർണ്ണത്തിൽ എത്ര ബാക്കിയുണ്ടെന്നാണ് അദ്ദേഹം ചോദിച്ചത്. ഇക്കാര്യത്തിൽ ദേവസ്വവും സർക്കാരും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുറത്തുവരുന്നത് ദുരൂഹത നിറഞ്ഞ കാര്യങ്ങൾ ആണെന്നും, ഇവിടെ നിന്ന് തന്നെ അടിച്ചുമാറ്റി പിന്നീട് ചെന്നൈയിൽ എത്തിച്ചുവെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ് എന്നും, പുറത്തുപറയാതെ മൂടിവച്ചതിൻ്റെ അർത്ഥം ഷെയർ ലഭിച്ചു എന്നാണെന്നും അദ്ദേഹം ആരോപിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇടനിലക്കാരൻ ആയി വച്ചിരിക്കുകയാണെന്നും, അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും, ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തരമായി രാജി വയ്ക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു. സി ബി ഐ അന്വേഷണം വേണമെന്ന് പറഞ്ഞ അദ്ദേഹം, ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നൽകി.