തിരുവനന്തപുരം: മലയോര ഗ്രാമമായ അമ്പൂരിയുടെ വികസനക്കുതിപ്പിന് വഴി തുറന്ന്, പുതുതായി നിർമ്മിച്ച കുമ്പിച്ചൽക്കടവ് പാലത്തെ ബന്ധിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ജനങ്ങളുടെ ഇഷ്ടകേന്ദ്രമായി ഇതിനകം മാറിയ ഈ പാലത്തിൻ്റെ ടൂറിസം സാധ്യതകൾ കണക്കിലെടുത്താണ് സർക്കാരിൻ്റെ പുതിയ തീരുമാനം.(Kumbichalkadavu bridge to become a tourist attraction)
വിനോദസഞ്ചാര കേന്ദ്രം ഒരുക്കുന്നതിനായി 99 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുകൾക്കായി തയ്യാറാക്കിയ ഡിസൈൻ പോളിസി പ്രകാരമാണ് പുതിയ വിനോദസഞ്ചാര കേന്ദ്രം സജ്ജമാക്കുക.
സംസ്ഥാനത്ത് ഒരു നദിക്ക് കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണ് കുമ്പിച്ചൽക്കടവിലേത്. ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് അടുപ്പിക്കാൻ ഈ പാലം സഹായകമാകും, പാലത്തിന് 253.4 മീറ്റർ നീളമുണ്ട്.
36.2 മീറ്റർ അകലത്തിൽ ഏഴ് സ്പാനുകളാണ് പാലത്തിലുള്ളത്. ഇതിൽ അഞ്ചെണ്ണം ജലസംഭരണിയിലും രണ്ടെണ്ണം കരയിലുമാണ് സ്ഥിതി ചെയ്യുന്നത്. പാലം ഭൂനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ തടസ്സമില്ലാതെ കടന്നുപോകാൻ സൗകര്യം ഒരുക്കും.
പാലത്തിൻ്റെ ആകെ വീതി 11 മീറ്ററാണ്. ഇതിൽ 8 മീറ്റർ വാഹന ഗതാഗതത്തിനായിട്ടുള്ള റോഡും ഇരുവശത്തും നടപ്പാതകളും ഉൾപ്പെടുന്നു. ഈ പാലം അമ്പൂരിയിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും, അവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.