മലപ്പുറം : ഇടത് എംഎല്‍എ കെ.ടി.ജലീലും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും വാക്‌പോരും തുടരുന്നു.
പി കെ ഫിറോസിന് ഗള്‍ഫിലും നാട്ടിലും പങ്കാളിത്തമുള്ളതും ബിനാമിയെ വെച്ച് നടത്തുന്നതുമായ എല്ലാ ബിസിനസ് സംരഭങ്ങളെ തേടിയും അന്വേഷണ ഏജന്‍സികള്‍ എത്തുമെന്ന് കെ.ടി.ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.........
'കോണ്‍ഗ്രസ്സിലെ മാങ്കൂട്ടം!
ലീഗിലെ മുളങ്കൂട്ടം!
മുസ്ലിംയൂത്ത് ലീഗ് നടത്തിയ ദോതി ചാലഞ്ചില്‍ 600 രൂപക്ക് കൊടുത്ത തുണി കമ്പനിയില്‍ നിന്ന് വാങ്ങിയതിന്റെ ജിഎസ്ടി ഉള്‍പ്പടെയുള്ള 2,72,000 മുണ്ടിന്റെ മൊത്തം തുക അടങ്ങുന്ന ബില്ലിന്റെ കോപ്പി സംസ്ഥാന യൂത്ത്‌ലീഗ് ഉടന്‍ പുറത്തു വിടണം.
പല യൂത്ത് ലീഗു കാരും 200 രൂപക്ക് തുണി ചോദിച്ച് വിളിക്കുന്നുണ്ട്. 200 രൂപ ഇല്ല 180 രൂപയേ ഉള്ളൂ എന്ന ഒരു കരക്കമ്പികേട്ടു. അങ്ങിനെയെങ്കില്‍ 20 രൂപ ഞാന്‍ അധികം വാങ്ങി എന്ന ആക്ഷേപം ഉയരും. അതൊഴിവാക്കാന്‍ തുണി വാങ്ങിയതിന്റെ യഥാര്‍ത്ഥ ബില്ല് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം സാമൂഹ്യ മാധ്യമങ്ങളിലൂടെയോ 'ചന്ദ്രിക' പത്രത്തിലൂടെയോ പ്രസിദ്ധപ്പെടുത്തിയാല്‍, ഒരു 'ദോതി ചാലഞ്ച്' പഴയ യൂത്ത് ലീഗ് സെക്രട്ടറിക്കും നടത്താമല്ലോ?
പി.കെ ഫിറോസിന് ഗള്‍ഫിലും നാട്ടിലും പങ്കാളിത്തമുള്ളതും ബിനാമിയെ വെച്ച് നടത്തുന്നതുമായ എല്ലാ ബിസിനസ് സംരഭങ്ങളെ തേടിയും അന്വേഷണ ഏജന്‍സികള്‍ എത്തും. ഫണ്ട് മുക്കി കുഴിച്ചിട്ട പണം ഏതു മരുഭൂമിയിലാണെങ്കിലും അടിവേരോടെ മാന്തി പുറത്തെടുക്കും. ഫിറോസിന്റെ പാര്‍ട്ട്ണര്‍മാര്‍ വേഗം തടി സലാമത്താക്കി കൊള്ളുക. അല്ലെങ്കില്‍ നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയത് പോലും കാക്ക കൊത്തിപ്പോകും! കാക്കച്ചി കൊത്തിപ്പോകും.
ഫിറോസിന്റെ പിതാവ് പല കച്ചവടവും നടത്തിയിട്ടുണ്ട് എന്നത് ശരിയാകാം. പക്ഷെ ഒന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോള്‍ സ്വസ്ഥം, ഗൃഹഭരണം. കച്ചവടം നഷ്ടത്തില്‍ കലാശിച്ച പിതാവിന്റെ മകന്‍ എങ്ങിനെയാണ് നിരവധി ബിസിനസുകളില്‍ ഷെയര്‍ ഹോള്‍ഡര്‍ ആവുക? അയാള്‍ എങ്ങിനെയാണ് ലക്ഷപ്രഭുവാവുക?
ആ 'വിരുത്' ഒന്നു പറഞ്ഞു തന്നാല്‍ നാട്ടിലെ ഒരുപാട് പൊളിറ്റിക്കല്‍ റീലന്‍മാര്‍ക്കും കപടന്‍മാരായ വിരുതന്‍മാര്‍ക്കും അത് സഹായകമാകും. സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കിയാല്‍ വിരണ്ടു പോകുന്ന ആളല്ല ഈയുള്ളവന്‍. സംശയമുണ്ടെങ്കില്‍ പഴയ കുറ്റിപ്പുറത്തെ ലീഗുകാരോട് ചോദിച്ചാല്‍ മതി.