കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്കെതിരെ കയ്യേറ്റമുണ്ടായെന്ന വാർത്തകൾ തള്ളി കെഎസ്‌യു (Veena George Black Flag Protest). ആരോഗ്യമന്ത്രി വീണാ ജോർജിന് ഈ അഭിനയത്തിന് ഓസ്കാർ നൽകണമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പരിഹസിച്ചു.
റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന പ്രതിഷേധം പൂർണ്ണമായും പോലീസിന്റെ സുരക്ഷാ വലയത്തിനുള്ളിലായിരുന്നു. മന്ത്രിക്കെതിരെ യാതൊരു വിധത്തിലുള്ള ദേഹോപദ്രവവും ഉണ്ടായിട്ടില്ലെന്ന് ഫർഹാൻ വ്യക്തമാക്കി. ഒരു രക്തസാക്ഷി പരിവേഷം നേടിയെടുക്കാൻ വേണ്ടിയാണ് മന്ത്രി ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇത് തികച്ചും ബാലിശമാണെന്നും കെഎസ്‌യു ആരോപിച്ചു.
തങ്ങൾ ജനാധിപത്യപരമായ രീതിയിൽ മാത്രമാണ് പ്രതിഷേധിച്ചതെന്നും മന്ത്രിയുടെ ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഫർഹാൻ കൂട്ടിച്ചേർത്തു.
നേരത്തെ, കണ്ണൂരിലെ പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി സംഘടന രംഗത്തെത്തിയത്.
Story Summary: KSU State General Secretary Farhan Munderi slammed Health Minister Veena George’s claim of being assaulted during a black flag protest in Kannur. Calling it a “dramatic act” to gain sympathy, Farhan quipped that the minister deserves an Oscar for her performance.

