

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. വിപണി വിലയേക്കാൾ ഒരു രൂപ കുറവിൽ കെഎസ്ആർടിസിയുടെ സ്വന്തം ലേബലിലുള്ള കുപ്പിവെള്ളമാണ് ബസിനുള്ളിൽ വിതരണം ചെയ്യുക. യാത്രാമധ്യേ വെള്ളത്തിനായി യാത്രക്കാർ കടകൾ തേടി അലയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ പുതിയ പരിഷ്‌കാരമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.(KSRTC's bottled water, Available at a lower price than the market price)
പൊതുവിപണിയിലെ വിലയേക്കാൾ ഒരു രൂപ കുറവിലായിരിക്കും യാത്രക്കാർക്ക് വെള്ളം ലഭിക്കുക. പ്രമുഖ ഉൽപ്പാദകരിൽ നിന്ന് മൊത്തമായി വാങ്ങുന്ന വെള്ളം കെഎസ്ആർടിസിയുടെ ബ്രാൻഡിലായിരിക്കും വിതരണം ചെയ്യുക. ഇതുസംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണ്.
കുപ്പിവെള്ളം വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭവിഹിതം ജീവനക്കാർക്കും ലഭ്യമാക്കും. ഒരു കുപ്പി വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും വീതം നൽകാനാണ് തീരുമാനം. ബസിനുള്ളിൽ ഡ്രൈവർ ക്യാബിനോട് ചേർന്ന് കുപ്പിവെള്ളം സൂക്ഷിക്കാൻ പ്രത്യേക റാക്കുകൾ സജ്ജീകരിക്കും. ഡ്രൈവർക്ക് വെള്ളം സൂക്ഷിക്കാനും പ്രത്യേക സംവിധാനമുണ്ടാകും.