

കൊല്ലം: കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിൽ ഇറക്കി ജീവനക്കാർ പോയി. ചികിത്സ കിട്ടാതെ മണിക്കൂറുകളോളം റോഡരികിൽ കിടന്ന അറുപത്തിരണ്ടുകാരൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. പിറവന്തൂർ ചെമ്പനരുവി സ്വദേശി നാരായണൻ (62) ആണ് മരിച്ചത്. (KSRTC staff dropped off a passenger who was unwell on the road, dies)
ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം നടന്നത്. ശ്വാസംമുട്ടലിന് പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അച്ചൻകോവിലിലേക്ക് മടങ്ങുകയായിരുന്നു നാരായണൻ. ബസ് മഹാദേവർമണ്ണിൽ എത്തിയപ്പോൾ നാരായണന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഡ്രൈവർ ഗുളിക നൽകിയെങ്കിലും ബസ് വനമേഖലയിലേക്ക് കടന്നതോടെ നില വഷളായി. കോട്ടക്കയം അമ്പലത്തിന് സമീപം നാരായണൻ ശരീരം തളർന്ന് വീഴാറായതോടെ അദ്ദേഹം ബസിൽ നിന്ന് ഇറങ്ങി. പത്തനാപുരം ഭാഗത്തേക്ക് ബസ് തിരിച്ചുവിട്ട് ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.
വിജനമായ വനമേഖലയിൽ ശ്വാസംമുട്ടൽ മൂലം അവശനായ നാരായണൻ മണിക്കൂറുകളോളം റോഡരികിൽ കിടന്നു. ആദ്യം വന്ന ഒരു വനംവകുപ്പ് വാഹനം സ്ഥലമില്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തെ കൊണ്ടുപോയില്ലെന്നും ആരോപണമുണ്ട്. ഒടുവിൽ നാട്ടുകാർ ഇടപെട്ട് മറ്റൊരു വാഹനത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.