കണ്ണൂർ: 25 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസി (കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ബസ് സർവീസ് പുനരാരംഭിച്ചു. കണ്ണൂരിലേക്കുള്ള സൂപ്പർ ഫാസറ്റ് ബസിന്റെ ഫ്ലാഗ് ഓഫ് ഹൊസൂരിലെ മലയാളികളുടെ സംഘടനയായ 'കൈരളി സമാജം' പ്രവർത്തകർ ചേർന്ന് നിർവഹിച്ചു.(KSRTC service resumes from Hosur to Kerala after 25 years)
എ.എ. റഹീം എംപിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഹൊസൂരിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളികളുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമായത്. ഹൊസൂരിലെ മലയാളികൾ നേരിടുന്ന ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
ഡിവൈഎഫ്‌ഐ തമിഴ്‌നാട് ഘടകത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എ.എ. റഹീം എംപിയോട് മലയാളി സംഘടനാ പ്രതിനിധികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് കെഎസ്ആർടിസി എംഡി ഡോ. പ്രമോജ് ശങ്കറുമായി എ.എ. റഹീം നടത്തിയ ചർച്ചയിലാണ് ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.
വാരാന്ത്യ സർവീസ് തുടങ്ങി
ഹൊസൂരിൽ നിന്നും കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി വാരാന്ത്യ സർവീസാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ സർവീസ് വിജയകരമാവുകയാണെങ്കിൽ തൃശൂരും തിരുവനന്തപുരവും അടക്കം കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സർവീസുകൾ ആരംഭിക്കാൻ സാധ്യത തേടുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ബെംഗളൂരുവിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകൾക്ക് ഹൊസൂർ നഗരത്തിന് പുറത്ത് ഫ്ലൈ ഓവറിന് സമീപം പുതിയ സ്റ്റോപ്പും ഫെയർ സ്റ്റേജും അനുവദിച്ചിട്ടുണ്ട്. ഹൊസൂരിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ പുതിയ സംവിധാനം വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. ദീർഘകാലമായി ഉന്നയിച്ച ആവശ്യം നടപ്പായതിൽ സന്തോഷമുണ്ടെന്ന് ഹൊസൂരിലെ കൈരളി സമാജം ഭാരവാഹികൾ പ്രതികരിച്ചു. നൂറുകണക്കിന് മലയാളികളാണ് ഫ്ലാഗ്ഓഫ് ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്.