
തിരുവനന്തപുരം: ഡ്രൈവിങിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് നടപടി എടുത്തത്.
താമരശ്ശേരി ചുരം കയറുമ്പോളായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ഫോണിൽ സംസാരിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. അപകടകരമായി വാഹനം ഓടിച്ച ജയേഷിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.
ഇത് വൈറലായതോടെയാണ് കെ എസ് ആർ ടി സി അധികൃതർ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. തുടർന്ന് സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ജയേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി കണ്ടെത്തി.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെ എസ് ആർ ടി സിക്ക് ഏറെ പ്രാധാന്യമേറിയതാണെന്നും ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെ എസ് ആർ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.