തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞ സംഭവത്തിൽ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കും കോടതിയുടെ നോട്ടീസ്. പൊലീസിന്റെ കുറ്റപത്രത്തിൽ നിന്ന് ഇരുവരെയും ഒഴിവാക്കിയതിനെതിരെ ഡ്രൈവർ എച്ച്.എൽ. യദു നൽകിയ തടസ്സ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.(KSRTC bus blocking case, Court notice to Arya Rajendran and Sachin Dev MLA)
വാഹനം തടഞ്ഞ സംഭവത്തിൽ ആര്യയെയും എംഎൽഎയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചത്. ആര്യയുടെ സഹോദരൻ അരവിന്ദിനെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിന്റെ നീക്കം. പൊലീസിന്റെ ഈ നടപടിക്കെതിരെ യദു കോടതിയെ സമീപിച്ചു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വാഹനം തടഞ്ഞതിനും ആര്യയ്‌ക്കും എംഎൽഎക്കും എതിരെ നടപടി വേണമെന്നാണ് യദുവിന്റെ ആവശ്യം.
കഴിഞ്ഞ ഏപ്രിലിലായിരുന്നു തിരുവനന്തപുരം പ്ലാമൂട് വച്ച് ആര്യയും സംഘവും കാർ കുറുകെ ഇട്ട് കെഎസ്ആർടിസി ബസ് തടഞ്ഞത്. ഡ്രൈവർ തങ്ങളെ നോക്കി അശ്ലീല ആംഗ്യം കാണിച്ചുവെന്നായിരുന്നു പരാതി. എന്നാൽ നടുറോഡിൽ തടഞ്ഞ് നിർത്തി അധിക്ഷേപിച്ചുവെന്ന് കാട്ടി ഡ്രൈവറും കോടതിയെ സമീപിക്കുകയായിരുന്നു.