തിരുവനന്തപുരം: ടാറിങ് പൂർത്തിയാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ നന്ദിയോട് - മുതുവിള റോഡിലെ വൈദ്യുതി പോസ്റ്റുകൾ കെഎസ്ഇബി നീക്കം ചെയ്തു. റോഡിന് നടുവിൽ തൂണുകൾ നിലനിർത്തി ടാർ ചെയ്തതിൻ്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ അടിയന്തരമായി നടപടി സ്വീകരിച്ചത്.(KSEB removes electricity poles in the middle of the road that went viral on social media)
നന്ദിയോട് - മുതുവിള റോഡിലാണ് റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം വലിയ വിവാദമുണ്ടായത്. ചെല്ലഞ്ചിപ്പാലം മുതൽ മുതുവിള വരെയുള്ള റോഡ് ടാറിങ് പൂർത്തിയാക്കിയെങ്കിലും വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാതെ റോഡിന് നടുവിൽ നിർത്തി ടാർ ചെയ്യുകയായിരുന്നു.
ഗ്രാമപ്പഞ്ചായത്തും റോഡ് കരാറുകാരനും തമ്മിൽ വൈദ്യുതി തൂൺ ആര് മാറ്റും എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഈ അബദ്ധത്തിന് കാരണമായത്. ഇത് വലിയ ഗതാഗത അപകടങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി നാട്ടുകാരും പഞ്ചായത്തും രംഗത്തെത്തി.
അപകട സാധ്യത ചൂണ്ടിക്കാട്ടി നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് കെഎസ്ഇബിയെ സമീപിച്ചു. കൂടാതെ, സ്ഥലം എംഎൽഎയായ ഡി.കെ മുരളിയും വിഷയത്തിൽ ഇടപെട്ടതോടെ നടപടികൾ വേഗത്തിലായി.
തുടർന്ന് വൈദ്യുതി വകുപ്പ് ഉടൻ തന്നെ തൂണുകൾ മാറ്റി സ്ഥാപിച്ചതോടെ നടുറോഡിൽ അപകടഭീഷണിയുയർത്തിയിരുന്ന തർക്കങ്ങൾക്ക് വിരാമമായി. ഇതോടെ ഗ്രാമീണ റോഡ് സുരക്ഷിതമായി ഗതാഗതത്തിന് തുറന്നു കൊടുത്തു.