കോഴിക്കോട്: നഗരമധ്യത്തിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തത്തിൽ നിന്ന് 156 ജീവനക്കാരും മുന്നൂറിലധികം ഉപഭോക്താക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (Jayalakshmi Silks Fire News). കെട്ടിടത്തിന് പുറത്ത് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്വാലിഹ്, നൗഫൽ എന്നീ യുവാക്കൾ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചതാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്.
വൈകിട്ട് ആറ് മണിയോടെ കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട യുവാക്കൾ ഉടൻ അധികൃതരെ വിളിച്ചു. പിന്നാലെ സ്ഥാപനത്തിലെ സുരക്ഷാ അലാറം മുഴങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. അറിയിപ്പ് ലഭിച്ച് 20 മിനിറ്റിനുള്ളിൽ ബീച്ച്, മീഞ്ചന്ത, താമരശ്ശേരി യൂണിറ്റുകൾ സ്ഥലത്തെത്തി. പിന്നീട് വെള്ളിമാടുകുന്ന്, കൊണ്ടോട്ടി, മുക്കം എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളും ചേർന്നു.
തീ ഒന്നാം നിലയിൽ നിന്ന് മുകളിലേക്ക് പടർന്നതോടെ കനത്ത ചൂട് കാരണം അഗ്നിശമന സേനാംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ പിന്മാറേണ്ടി വന്നു. ചൂട് വർദ്ധിച്ചതോടെ കെട്ടിടത്തിന്റെ ചില്ലുകൾ പൊട്ടിത്തെറിച്ചത് ആശങ്ക വർദ്ധിപ്പിച്ചു. കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നിർദ്ദേശപ്രകാരം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർക്രാഫ്റ്റ് റെസ്ക്യൂ ഫയർ ഫൈറ്റിംഗ് യൂണിറ്റും എത്തിയതോടെയാണ് എട്ട് മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനായത്.
പോലീസ് കല്ലായി റോഡിലെ ഗതാഗതം പൂർണ്ണമായും തടയുകയും കെഎസ്ഇബി സമീപപ്രദേശങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് വനിതാ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.



