കോഴിക്കോട്: എളേറ്റിലിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു (Wild Boar Attack Kozhikode). വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ (11) ആണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേനലവധി ആഘോഷിക്കാനായി ചളിക്കോട്ടെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഹംദാൻ. ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി എത്തിയത്. പന്നിയെ കണ്ട് ഹംദാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ കാട്ടുപന്നി കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു.
ആക്രമണത്തിൽ ഹംദാൻ്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്. കൂടാതെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളും സംഭവിച്ചിട്ടുണ്ട്. എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഹംദാൻ.
ജനവാസ മേഖലയിൽ കാട്ടുപന്നിയുടെ ശല്യം വർദ്ധിക്കുന്നത് നാട്ടുകാരെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. കുട്ടികൾ വീട്ടുമുറ്റത്ത് കളിക്കുമ്പോൾ പോലും സുരക്ഷിതരല്ലെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് കാട്ടുപന്നികളെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Story Summary:
Muhammed Hamdan, a 6th-grade student, was seriously injured after being attacked by a wild boar while playing in his relative’s courtyard at Elettil, Kozhikode. The boy, who was visiting for his summer vacation, sustained fractures in his arm and leg along with deep wounds across his body. He is currently undergoing treatment at Kozhikode Medical College Hospital. Residents have expressed concern over the increasing wild boar menace in residential areas.

