

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. തന്റെ മകൻ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഉണ്ടായ കാര്യങ്ങളിൽ അവൻ ഭയന്നുപോയെന്നും ദീപക്കിന്റെ അമ്മ കന്യക പറഞ്ഞു. "ലോകത്ത് ഒരച്ഛനും അമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരരുത്" എന്ന് കരഞ്ഞുകൊണ്ട് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിയായ ഷിംജിതയെ ഉടൻ പിടികൂടണമെന്നും എങ്കിൽ മാത്രമേ തങ്ങൾക്ക് നീതി ലഭിക്കൂ എന്നും ദീപക്കിന്റെ അച്ഛൻ ആവശ്യപ്പെട്ടു. സ്വകാര്യ ബസിൽ വെച്ച് ദീപക് തന്നെ മോശമായി സ്പർശിച്ചു എന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ഇൻസ്റ്റഗ്രാമിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരിക്കുകയാണ്. പ്രതിയെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഷിംജിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് ഇപ്പോൾ നടപടികൾ സ്വീകരിക്കുന്നത്. വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ നടത്തിയതാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു.