കോഴിക്കോട്: എം.പി. ഷാഫി പറമ്പിലിനെ മർദിച്ച പോലീസുദ്യോഗസ്ഥൻ പോക്‌സോ (POCSO) കേസ് പ്രതിയാണെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ ആരോപിച്ചു. ഡി.വൈ.എസ്.പി. ഹരിപ്രസാദ് ഒരു ക്രിമിനൽ ഗുണ്ടയാണെന്നും അദ്ദേഹം വിമർശിച്ചു.(Kozhikode DCC President makes serious allegations about Police)
"ഷാഫി പറമ്പിൽ എം.പി.യെ അടിച്ച അഭിലാഷ് ഡേവിഡ് പോക്‌സോ കേസ് പ്രതിയാണ്, ഇത്തരം ക്രിമിനലുകളാണ് പോലീസിൽ ഉള്ളത്. ഇവർ സി.പി.ഐ.എമ്മിന് വേണ്ടി പ്രവർത്തിക്കുകയാണ്," അദ്ദേഹം പറഞ്ഞു.
ഡി.വൈ.എസ്.പി. ഹരിപ്രസാദ് ക്രിമിനൽ ഗുണ്ടയാണെന്നും പ്രവീൺകുമാർ ആരോപിച്ചു. പോലീസിനെതിരെ യു.ഡി.എഫ്. പ്രവർത്തകർ സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പോലീസിൻ്റെ ഗ്രനേഡും ടിയർ ഗ്യാസുമാണ് പൊട്ടിത്തെറിച്ചത്. ഇതിൻ്റെ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രവീൺകുമാർ വ്യക്തമാക്കി.
ഇ.പി. ജയരാജൻ സ്വന്തം പാർട്ടിയുടെ ഹിറ്റ്‌ലിസ്റ്റിൽ പെട്ടയാളാണ് എന്നും അദ്ദേഹം പരിഹസിച്ചു. "തടി കേടാകാതെ സൂക്ഷിച്ചാൽ ജയരാജന് രാജസ്ഥാൻ മാർബിൾസിൻ്റെ പരസ്യത്തിൽ അഭിനയിച്ചെങ്കിലും ജീവിക്കാമെന്നും" പ്രവീൺകുമാർ പരിഹസിച്ചു. ഇ.പി. ജയരാജനെതിരെ നേരത്തെയും പ്രവീൺകുമാർ രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ ജീർണിച്ച രാഷ്ട്രീയം ഇവിടെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.