കോഴിക്കോട്: ചെർപ്പുളശ്ശേരി സി.ഐ. ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി.സി.സി. ഡി.ഐ.ജിക്ക് പരാതി നൽകി. സി.ഐ.യുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച ഡി.വൈ.എസ്.പി. ഉമേഷിനെ സർവീസിൽ നിന്ന് നീക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.(Kozhikode DCC files complaint seeking removal of DYSP Umesh from service)
ഈ മാസം പതിനഞ്ചിന് പാലക്കാട് പോലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി.ഐ. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പരാമർശത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഡി.സി.സി. ആവശ്യപ്പെട്ടു. 2014-ൽ പാലക്കാട് സർവീസിലിരിക്കെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു സ്ത്രീയെ ഡി.വൈ.എസ്.പി. ഉമേഷ് വീട്ടിലെത്തിച്ച് പലവട്ടം പീഡിപ്പിച്ചെന്നും കേസ് ഒതുക്കിത്തരാമെന്ന് ഉറപ്പുനൽകിയെന്നുമാണ് ബിനു തോമസിന്റെ കുറിപ്പിൽ പറയുന്നത്.
ഈ ആരോപണം ശരിവെക്കുന്നതാണ് യുവതിയുടെ മൊഴിയെന്ന് പാലക്കാട് എസ്.പി. അജിത് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ, സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഡി.വൈ.എസ്.പി. ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ശുപാർശ ചെയ്യുന്നതായാണ് സൂചന.
ഡി.സി.സി. നൽകിയ പരാതിയിൽ ഉമേഷിന്റെ ട്രാക്ക് റെക്കോർഡ് മോശമാണെന്നും സ്വഭാവദൂഷ്യത്തിന് പേരുകേട്ട ഉദ്യോഗസ്ഥനാണെന്നും പറയുന്നുണ്ട്. ഡി.വൈ.എസ്.പി. ഉമേഷ് നിലവിൽ മെഡിക്കൽ അവധിയിലാണ്.