കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശും (28) കൊലപാതക കേസിലെ പ്രതി അഭിജിത്തും ലഹരി കേസുകളിൽ പ്രതികളാണെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Kottayam murder, Adarsh and Abhijith accused in drug cases)
ബൈക്ക് പണയം കൊടുത്തതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ആദർശും സുഹൃത്തുക്കളും അനിൽകുമാറിൻ്റെ വീടിനു മുന്നിലെത്തി ബഹളമുണ്ടാക്കുകയും തർക്കം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
തുടർന്ന് അഭിജിത്ത് കത്തി കൊണ്ട് ആദർശിനെ കുത്തുകയായിരുന്നു. കുത്തേറ്റ ആദർശിനെ പോലീസ് എത്തിച്ച് കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതികൾക്ക് ലഹരി കേസ് ബന്ധങ്ങൾ ഉള്ളതായി കണ്ടെത്തിയത്.
അഭിജിത്ത് ഒരു മോഷണക്കേസിലും നാല് ലഹരി കേസുകളിലും പ്രതിയാണ്. മരിച്ച ആദർശ് രണ്ട് ലഹരി കേസുകളിലെ പ്രതിയാണ്. നിലവിൽ അഭിജിത്തിനെയും അനിൽകുമാറിനെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അഭിജിത്തും ആദർശും തമ്മിലുണ്ടായിരുന്ന സാമ്പത്തിക പ്രശ്നത്തിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ആദർശിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.