കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ജീവൻ നഷ്‌ടമായ ബിന്ദുവിൻ്റെ വീട് സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ നടപടി ആശ്വാസകരമെന്ന് പറഞ്ഞ് സ്ത്രീയുടെ ഭർത്താവ് വിശ്രുതൻ. നേരത്തെ വരാഞ്ഞത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്ന് മന്ത്രി പറഞ്ഞുവെന്നും, അത് മനസിലാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. (Kottayam medical college building collapse incident)
മകന് സ്ഥിര സർക്കാർ ജോലി നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും, കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കുടുംബത്തിൻറെ ദുഃഖത്തിൽ ഒപ്പം നിന്നതിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി തലയോലപ്പറമ്പിലെ വീട്ടിലെത്തിയത് രാവിലെ ഏഴേ കാലോടെയാണ്. ബിന്ദുവിൻ്റെ ഭർത്താവ്, മക്കൾ, അമ്മ എന്നിവരോട് സംസാരിച്ച്, ആശ്വാസവാക്കുകൾ പറഞ്ഞ്, വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് അവർ മടങ്ങിയത്. പ്രാദേശിക സി പി എം നേതാക്കളുമൊത്താണ് വീണ ജോർജ് അവിടെയെത്തിയത്.
ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദുഃഖം തൻ്റേത് കൂടിയാണെന്ന് പറഞ്ഞ മന്ത്രി, അവരെ കണ്ടു സംസാരിച്ചുവെന്നും കൂട്ടിച്ചേർത്തു. സർക്കാർ ഒപ്പമുണ്ടാകുമെന്നും, എല്ലാ തലത്തിലും പൂർണ്ണമായും ഒപ്പമുണ്ടാകുമെന്നും, മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കും എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.