കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞ് വീണു ജീവൻ നഷ്‌ടമായ ബിന്ദുവിൻ്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. അൽപ്പസമയം മുൻപാണ് തലയോലപ്പറമ്പിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. മക്കളും ഭർത്താവും ബിന്ദുവിനെ അവസാനമായി കണ്ടു. (Kottayam Medical College Accident)
അന്ത്യാഞ്ജലി അർപ്പിക്കാനായി നാട്ടുകാർ തടിച്ചുകൂടി. സംസ്ക്കാരം നടക്കുന്നത് രാവിലെ 11 മണിയോടെയാണ്. മകളുടെ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.
അതേസമയം, മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു സ്ത്രീ മരിച്ച സംഭവത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. യോഗത്തിൽ ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് എന്നിവരടക്കം പങ്കെടുക്കും. രാവിലെ പത്ത് മണിക്കാണ് യോഗം. ഇതിൽ നിപ അടക്കമുളള വിഷയങ്ങളും ചർച്ചയാകും. അതേസമയം, അപകടം ഉണ്ടായ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നാണ് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അരുൺ കെ ഫിലിപ്പ് പറയുന്നത്. അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിട ഭാഗം തകർന്നുവീണ് സ്ത്രീ മരിച്ച സാഹചര്യത്തിൽ അപകട സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്. ഇത് കോളേജ് അധികൃതർ തടഞ്ഞു. തകർന്നത് ഉപയോഗശൂന്യമായ വാർഡിൻ്റെ ഭാഗമാണെന്ന് മന്ത്രിമാരും അധികൃതരും പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തിയിരുന്നു. സംഭവത്തിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്യും. സർക്കാർ കളക്ടർക്ക് നൽകിയിരിക്കുന്ന നിർദേശം അതിവേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ്. രക്ഷാപ്രവർത്തനത്തിലെ കാലതാമസം ഉൾപ്പെടെ അന്വേഷിക്കും. അതേസമയം, മരിച്ച ബിന്ദുവിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധങ്ങൾ ഇന്നും നടക്കും.