

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിക്കടുത്ത് മുടത്തിൻകുണ്ടിൽ പ്രവർത്തിക്കുന്ന പി.എൻ കാറ്ററിംഗ് സെന്ററിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭക്ഷണശാലയും ഗോഡൗണും പൂർണ്ണമായും കത്തിയമർന്നു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.
ഭക്ഷണം തയ്യാറാക്കുന്നതിനിടെ അടുപ്പിൽ നിന്ന് തീ പടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണിലെ ഗ്യാസ് സിലിണ്ടറുകൾക്കും മറ്റ് സാധനങ്ങൾക്കും തീപിടിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. ഗോഡൗണിൽ നിന്നുയർന്ന തീ സമീപത്തെ വീടുകളിലേക്കും പടർന്നു. വീടുകളുടെ ജനലുകൾക്കും മേൽക്കൂരയ്ക്കും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിലെ പ്രത്യേക ഫയർ എഞ്ചിനും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും ഫയർഫോഴ്സും സംയോജിതമായി നടത്തിയ നീക്കമാണ് തീ കൂടുതൽ വീടുകളിലേക്ക് പടരുന്നത് തടഞ്ഞത്. അപകടത്തെത്തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു.