

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുകേഷ് എംഎൽഎ. ജനസേവനം നടത്താൻ എംഎൽഎ പദവി നിർബന്ധമല്ലെന്നും എന്നാൽ പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
"പാർട്ടി ഏൽപ്പിക്കുന്ന റോളുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുക എന്നതാണ് എന്റെ രീതി. ഒരിക്കലും മത്സരിക്കണമെന്ന് താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല, ഇനി പ്രകടിപ്പിക്കുകയുമില്ല. പൊതുപ്രവർത്തനം തുടരും, തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്," മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി എന്ത് തീരുമാനമെടുത്താലും അതിൽ എതിർപ്പുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊല്ലം മണ്ഡലത്തിൽ ഇത്തവണ മാറ്റമുണ്ടാകുമെന്ന സൂചനകൾ ശക്തമാണ്. മുകേഷിന് പകരം യുവനേതാവ് ചിന്താ ജെറോമിനെ സിപഐഎം പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ യുവപ്രാതിനിധ്യം ഉറപ്പാക്കാനുള്ള സിപിഐഎം നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റം. സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ സേവനം പാർട്ടിയുടെ മറ്റ് പ്രവർത്തനങ്ങളിലേക്ക് മാറ്റാനാണ് നേതൃത്വം ആലോചിക്കുന്നത്.